നെയ്ത്തിന്റെ ആനന്ദം

തസര വാസുദേവൻ

  നെയ്ത്തിൽ ഒരാനന്ദമുണ്ടോ?
ആരോ ചോദിച്ചപ്പോഴാണ് കച്ചവടവും ആനന്ദവും പരസ്പര പൂരകങ്ങളാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്.
  ഞാനൊരു നെയ്ത്തുകാരനേ ആയിരുന്നില്ല, ജന്മം കൊണ്ട്. വഴി പിഴച്ചെത്തു കയെന്നൊക്കെ പറയില്ലേ, അതായിരുന്നു.
  70 കളിൽ ക്രേപ് കോട്ടൺ ആഗോള ഹരമായപ്പോൾ, വടക്കേ മലബാറിൽ തറികളുടെ ഒരു തരംഗമുണ്ടായി. ഞാനും ആ വേലിയേറ്റത്തിൽ പെട്ടു. വേലിയിറക്കം പെട്ടെന്നായിരുന്നു.യന്ത്രത്തറികളും അന്യദേശങ്ങളിലെ കൂലിക്കുറവും കൈത്തറിയുടെ വയറ്റത്തടിച്ചപ്പോൾ ഞാനും പെട്ടു. ബേപ്പൂരിലെ ആളും ആരവവുമാഴിഞ്ഞ നെയ്ത്ത് ശാലയിൽ ഞാനൊറ്റയായി. പക്ഷെ നൂലും കോട്ടണും ചായങ്ങളുമായി ഒരു വർണ ലോകമങ്ങനെ ചുറ്റിലും ഇളകിയാടുന്നുണ്ടായിരുന്നു.
  അതേവേരെ തറിയിൽ കൈ വെക്കാത്ത ഞാൻ മനസിലോടിയ വർണ സ്കെച്ചുകളുമായി എന്റെ തറികൾക്ക് മുന്നിൽ അടയിരുന്നു തുടങ്ങി. അരയും മുക്കാലും മീറ്റർ നെയ്തെടുക്കാൻ ആറും ഏഴും മാസങ്ങൾ. അത്ഭുതകരമായ അനുഭവ പരിസരം. Tapestry കളുടെ മായാപ്രപഞ്ചത്തിലേക്ക് ഞാനെന്ന മാറ്റി വെച്ചു. 'Spider weavers' ന്റെ കച്ചവട ടാഗ് തന്നെ അഴിച്ചു വെച്ചു. കവിത മണക്കുന്ന 'ത സര'യിലേക്ക് പേരു മാറ്റം നടത്തി.
  ചെന്നൈയിലെ മാക്സ്‌ മുള്ളർ ഭവനിലെ അലങ്കാരങ്ങൾ എന്റേതായി. ഫ്രഞ്ച് എം ബസിയുടെ സാംസ്കാരിക വിഭാഗത്തിന്റെ പ്രദർശനാനുമതി. ജർമൻ എംബസിയുടെയും അംഗീകാരം.
  എന്റെ വീടും പരിസരവും നിരന്തരമായി വർക്ക് ഷാപ്പുകൾക്ക് വേദിയായി. വിദേശത്ത് നിന്നുള്ള നെയ്ത്തുകാർ,ചോള മണ്ഡലത്തിൽ നിന്നുള്ള കലാകാരന്മാർ. ക്രിയേറ്റിവിറ്റിയുടെ കൊടുക്കൽ വാങ്ങലുകൾ.
  ഇന്നിപ്പോൾ ഞാൻ പൂർണമായും അക്കാദമികമാണ്. പവർ ലൂമുകളുടെ അതിവേഗത്തെ മാറ്റി വെച്ചു ഞാൻ . കൈത്തറിയുടെ ആവേഗങ്ങളിൽ ചായക്കൂട്ടകളുടെയും നൂലിഴകളുടെയും പാരസ്പര്യങ്ങൾ തീർക്കാൻ തപസ്സിരിക്കുന്നു. എനിക്കൊപ്പം സഞ്ചരിക്കാൻ ,എനിക്ക് ശേഷവും സഞ്ചരിക്കാൻ ആവതുള്ളവരെ കണ്ടെത്തി പരിശീലിപ്പിക്കുന്നു.
  നെയ്ത്ത് അന്നം തരുന്ന തൊഴിലാവാം. അപരിമേയമായ കലാപ്രവർത്തനമാകാം. ഞാൻ രണ്ടാമത്തേതാണ്. 'തസര' ഇന്ന് tapestry കളുടെ ഒരു ആഗോള ബ്രാന്റാണ്. വാസുദേവനും തസരക്കൊപ്പം വായിക്കപ്പെടുന്നു.
  ചിലന്തിയാണ് നെയ്ത്തിന്റെ mascot .
  ചിലന്തിവലയുടെ എഞ്ചിനീയറിംഗിന് മുകളിലേക്ക് വർണ നൂലുകളും സങ്കൽപ്പങ്ങളും ചേർത്ത് വെക്കുമ്പോൾ നെയ്ത്ത് എനിക്ക് ആനന്ദമാകുന്നു.
  എന്റേതങ്ങനെ നെയ്ത്ത് ജീവിതമാകുന്നു. ഞാനങ്ങനെ തസര വാസുദേവനായി.

***

Recent Post